തിരുവനന്തപുരം: കേരളത്തിൽ പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ച് 102 സീറ്റുകളുടെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയാകാൻ താനില്ല എന്ന് പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, യു.ഡി.എഫ് വിജയിച്ചതോടെ കാലുമാറി മുഖ്യമന്ത്രി കസേരയ്ക്കായി നീക്കം നടത്തുന്നതാണ് കാര്യങ്ങൾ വഷളാക്കിയിരിക്കുന്നത്.
ജനവികാരം വേണുഗോപാലിന് എതിരെയോ?
കഴിഞ്ഞ പത്തു വർഷത്തെ പിണറായി ഭരണത്തിൽ ജനങ്ങൾക്കുണ്ടായ വെറുപ്പിനേക്കാൾ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കെ.സി വേണുഗോപാലിനെതിരെ കേരളത്തിൽ ഉയരുന്നത്. എം.എൽ.എ പോലും അല്ലാത്ത ഒരാൾ ജനവിധി മാനിക്കാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലിക്കുന്നത് രാഷ്ട്രീയ മര്യാദകേടാണെന്നാണ് വോട്ടർമാരുടെ പക്ഷം. കേരളം ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന നേതാവായി കെ.സി മാറിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനം.
പ്രതിസന്ധിയിലായി എം.എൽ.എമാർ
വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ‘കെ.സി പക്ഷ’ എം.എൽ.എമാരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സ്വന്തം മണ്ഡലങ്ങളിൽ ജനങ്ങൾക്ക് നന്ദി പറയാൻ പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ഹൈക്കമാൻഡിനെ സ്വാധീനിച്ച് ജനഹിതം അട്ടിമറിക്കാൻ നോക്കുന്ന ഇവർക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം ശക്തമാണ്. ഹൈക്കമാൻഡ് തീരുമാനം നീളുന്നത് ജനങ്ങൾക്കിടയിൽ യു.ഡി.എഫിന്റെ പ്രതിച്ഛായ വൻതോതിൽ ഇടിയാൻ കാരണമായിട്ടുണ്ട്.