സാവോ പോളോ: കളിക്കളത്തിലെ മാസ്മരിക നീക്കങ്ങൾക്കൊപ്പം തന്നെ വിവാദങ്ങളും നെയ്മർ ജൂനിയറെ വിട്ടുമാറുന്നില്ല. കഴിഞ്ഞ ദിവസം റെമോയ്ക്കെതിരായ മത്സരത്തിനിടെ മാച്ച് ഒഫീഷ്യൽ സാവിയോ പെരേര സാംപായോയ്ക്കെതിരെ താരം നടത്തിയ പരാമർശം വലിയ രീതിയിലുള്ള സ്ത്രീവിരുദ്ധതാ ആരോപണങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ, ആ വിഷയത്തിൽ ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ബ്രസീലിയൻ താരം.
തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് നെയ്മർ ഈ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു ഈ തുറന്നുപറച്ചിൽ.
എന്തായിരുന്നു വിവാദം?
സാന്റോസും റെമോയും തമ്മിലുള്ള പോരാട്ടത്തിന്റെ 85-ാം മിനിറ്റിൽ നെയ്മറിന് ഒരു യെല്ലോ കാർഡ് ലഭിച്ചു. ആ കാർഡോടെ അടുത്ത മത്സരത്തിൽ താരത്തിന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ നെയ്മർ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:
"സാവിയോ എപ്പോഴും ഇങ്ങനെയാണ്. ഇന്ന് അദ്ദേഹം എഴുന്നേറ്റത് 'ചിക്കോ' (Chico - ബ്രസീലിയൻ സ്ലാംഗിൽ ആർത്തവത്തെ സൂചിപ്പിക്കുന്നത്) അവസ്ഥയിലാണെന്ന് തോന്നുന്നു. അതുപോലെയാണ് അദ്ദേഹം പെരുമാറുന്നത്."
റെഫറിയുടെ മോശം മൂഡിനെ സ്ത്രീകളുടെ ആർത്തവ ചക്രവുമായി താരതമ്യം ചെയ്തതാണ് വൻ പ്രതിഷേധത്തിന് കാരണമായത്. ഇത് സ്ത്രീകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
നെയ്മറുടെ വിശദീകരണം
“ഞാൻ അതൊരു തമാശരൂപേണ പറഞ്ഞതാണ്. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു എന്നും സംസാരിക്കാൻ താല്പര്യമില്ലായിരുന്നു എന്നുമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ സ്ത്രീകളെ അപമാനിക്കാൻ എനിക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല,” നെയ്മർ വീഡിയോയിൽ പറഞ്ഞു.
‘ചിക്കോ’ എന്ന വാക്കിന് പിന്നിലെ അർത്ഥം തനിക്ക് അറിയില്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. “അതിൻ്റെ അർത്ഥം ഇതാണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം സ്ട്രെസ്സ്ഡ് ആണെന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കാലം മാറുകയാണ്, ഇത്തരം ചർച്ചകൾ നമ്മുടെ പരിണാമത്തിൻ്റെ ഭാഗമാണെന്നും ഞാൻ വിശ്വസിക്കുന്നു,” താരം വ്യക്തമാക്കി.
സുഹൃത്തുക്കൾക്കിടയിലെ ചർച്ച
വീഡിയോയിൽ നെയ്മറുടെ സുഹൃത്തിൻ്റെ ഭാര്യയായ ബിയാങ്ക കോയിംബ്ര താരത്തിന് ഈ പരാമർശത്തിലെ തെറ്റ് തിരുത്തിക്കൊടുക്കുന്നതും കാണാം. “ചരിത്രപരമായി തന്നെ ആർത്തവകാലത്ത് സ്ത്രീകൾ തരംതാഴ്ത്തപ്പെടാറുണ്ട്. റെഫറി തെറ്റായ തീരുമാനമെടുത്തത് ആർത്തവം കാരണമാണെന്ന് പറയുന്നത് സ്ത്രീകളുടെ തീരുമാനങ്ങളെയും കഴിവിനെയും തള്ളിക്കളയുന്നതിന് തുല്യമാണ്,” ബിയാങ്ക നെയ്മറെ ഓർമ്മിപ്പിച്ചു. തൻ്റെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ ഈ സംവാദം പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചുവെന്നും നെയ്മർ സമ്മതിച്ചു.
![]()
