തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്ന തിരിച്ചറിവിൽ, അഴിമതിയുടെ കറുത്ത തെളിവുകൾ വെണ്ണീറാക്കാൻ നീക്കം. പിണറായി സർക്കാരിന്റെ കാലത്തെ വൻകിട അഴിമതികളുടെ ഫയലുകൾ ‘ഇടിമിന്നലിലും’ ‘ഷോർട്ട് സർക്യൂട്ടിലും’ പെടുത്തി നശിപ്പിക്കാൻ തിരക്കിട്ട ഗൂഢാലോചനകൾ നടക്കുന്നതായി വിവരം. എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന ‘തെളിവ് നശിപ്പിക്കൽ’ നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം.
അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ്
ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ നടത്തിയ കൊള്ളകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഭീതിയിലാണ് ഭരണകൂടം. ഇ-ഓഫീസ് മെയിൻ്റനൻസ് എന്ന പേരിൽ സർവ്വറുകളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ മായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
“വരുന്ന ഒരുമാസം കേരളത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ തീപിടിത്തവും ഷോർട്ട് സർക്യൂട്ടും ഉണ്ടാകാതിരിക്കട്ടെ…” – ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഇന്നലെ എൻ.പ്രശാന്ത് ഐഎഎസിന്റെ ഈ ഒളിയമ്പ് കൃത്യമായി കൊള്ളുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണാധികാരികൾക്കും അവർക്ക് വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാണ്.
മിന്നലും തീയും: പഴയ തന്ത്രങ്ങളുടെ രണ്ടാം ഭാഗം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം മുറുകിയപ്പോൾ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ ‘അത്ഭുത തീപിടിത്തം’ ലോകം കണ്ടതാണ്. സ്വപ്ന സുരേഷിന്റെ സന്ദർശന വിവരങ്ങൾ ഒളിപ്പിക്കാൻ സെക്രട്ടറിയേറ്റിലേയും ക്ലിഫ് ഹൗസിലേയും സിസിടിവി മിന്നലേറ്റ് നശിച്ചെന്ന കഥ മുഖ്യമന്ത്രി തന്നെ തട്ടിവിട്ടിരുന്നു. ഇപ്പോൾ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തിൽ, പഴയ സ്ക്രിപ്റ്റുകൾ പൊടിതട്ടിയെടുക്കാനാണ് നീക്കം.
വിറളിപിടിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും
മുഖ്യമന്ത്രിക്ക് പുറമെ അരഡസനോളം മന്ത്രിമാർക്കും അവർക്ക് കുടപിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ശക്തമായ അഴിമതി തെളിവുകൾ നിലവിലുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ജയിലറകൾ തങ്ങളെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരം ‘തെളിവ് നശിപ്പിക്കൽ’ തന്ത്രങ്ങളിലേക്ക് ഇവരെ നയിക്കുന്നത്. അഴിമതിക്ക് കൂട്ടുനിന്ന IAS കാർ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗസ്ഥരും ഇപ്പോൾ ഫയലുകൾ ഒളിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.
![]()
