തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:
പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ ഉടനടി പാസാക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. പകരം താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കണം:
- ഗൂഗിൾ ഷീറ്റ് നിരീക്ഷണം: ട്രഷറിയിൽ എത്തുന്ന ബില്ലുകൾ ടോക്കൺ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം, ഡയറക്ടറേറ്റ് നൽകിയിട്ടുള്ള പ്രത്യേക ഗൂഗിൾ ഷീറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
- മുൻഗണനാ പട്ടിക: ഈ ഗൂഗിൾ ഷീറ്റ് പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്നും നൽകുന്ന ‘Priority’ (മുൻഗണന) പട്ടികയിലുള്ള ബില്ലുകൾ മാത്രമേ അടുത്ത ദിവസം പാസാക്കാൻ പാടുള്ളൂ.
- ഒഴിവുകൾ: HR ക്ലെയിം ബില്ലുകൾ, ബാങ്കിൽ പോകുന്നതൊഴിച്ചുള്ള ട്രാൻസ്ഫർ ക്രെഡിറ്റ് (TC) ബില്ലുകൾ എന്നിവ നിലവിൽ വരുന്ന മുറയ്ക്ക് പാസാക്കാം.
- സീനിയോറിറ്റി: ഡബ്ല്യു ആൻഡ് എം (W&M) ക്ലിയറൻസ് ലഭിച്ച ബില്ലുകളും സീനിയോറിറ്റി അനുസരിച്ച് രജിസ്റ്ററിൽ ചേർക്കണം.
മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധം
വകുപ്പുകളിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ വാട്സ്ആപ്പ് പോലുള്ള നവമാധ്യമങ്ങൾ വഴി ഔദ്യോഗിക നിർദ്ദേശം നൽകാൻ അനുമതിയില്ലെന്ന് 2024 ഫെബ്രുവരി 12-ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉറപ്പിന് വിരുദ്ധമായാണ് ഇപ്പോൾ ട്രഷറി ഡയറക്ടറുടെ പേരിൽ വാട്സ്ആപ്പ് വഴി ‘അതീവ രഹസ്യ’ (Highly Confidential) നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ഈ സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യരുതെന്നും കർശന നിർദ്ദേശമുണ്ട്.
ജനം വലയുന്നു
പുതിയ നിയന്ത്രണം വന്നതോടെ ട്രഷറിയിൽ ബില്ലുകൾ നൽകിയാൽ പണം ലഭിക്കാൻ കുറഞ്ഞത് 5 മുതൽ 7 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ട്രഷറി ഉദ്യോഗസ്ഥർ ബില്ലുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും പണം നൽകുന്നത് മുകളിലത്തെ നിർദ്ദേശം ലഭിച്ച ശേഷം മാത്രമാണ്. ഇത് കരാറുകാരെയും മറ്റ് സർക്കാർ സേവനങ്ങളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്.
![]()
