ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ചുള്ള കേസിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പണവും ജോലിയും വാഗ്ദാനം ചെയ്ത് പ്രദേശവാസികളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗിച്ചതായി പരാതിയിൽ പറയുന്നു. സിക്കന്തർപൂർ സ്വദേശിയായ ഗൗതം ഗൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
നിലവിൽ ബിഹാറിലെ പട്‌നയിൽ താമസിക്കുന്ന ജോസ് തോമസ് മതപരിവർത്തന ലക്ഷ്യത്തോടെയാണ് ബല്ലിയയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗിക്കുന്നതിനിടെയാണ് ജോസിനെ പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 124 മതഗ്രന്ഥങ്ങൾ, സംഗീതോപകരണങ്ങൾ, മൈക്രോഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മറ്റു ഗൂഢാലോചനകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. മതപരിവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
![]()
