തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ
ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ ഈ മൂന്ന് മാസത്തെ കാലാവധി കൃത്യമായി അവസാനിക്കുന്നത് മെയ് 23-നാണ്. നിലവിലെ സർക്കാർ മാറി പുതിയ സർക്കാർ 20 ന് അധികാരത്തിൽ എത്തും. പുതിയ സർക്കാരിന് ആയിരിക്കും ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കുക.
കമ്മീഷന്റെ പ്രധാന ചുമതലകൾ:
- നിലവിലെ ശമ്പള ഘടനയിലെ അപാകതകൾ പരിശോധിക്കുക.
- മറ്റ് സംസ്ഥാനങ്ങളിലെ ശമ്പള നിരക്കുമായി താരതമ്യം ചെയ്യുക.
- സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വർദ്ധനവ് ശുപാർശ ചെയ്യുക.
- അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക.
”റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കും” എന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, മെയ് മാസം അവസാനത്തോടെ റിപ്പോർട്ട് ലഭിക്കുമ്പോൾ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയോ ഭരണപരമായ സാവകാശമോ നിലവിലെ സർക്കാരിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
പ്രതിഷേധം ശക്തമാകുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കി എന്ന് വരുത്തിത്തീർക്കാനുള്ള വെറും പ്രഹസനമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. കൃത്യം മെയ് 20-ന് പുതിയ സർക്കാർ വരാനിരിക്കെ, 23-ന് റിപ്പോർട്ട് വാങ്ങുന്നത് വഴി ബാലഗോപാൽ സുരക്ഷിതമായി ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരിയിരിക്കുകയാണ്.
![]()
