തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്.
കടമെടുപ്പ് പരിധി 3000 കോടിയായി ഉയർത്തി
നേരത്തെ 2000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ ഖജനാവ് പൂർണ്ണമായും കാലിയായതോടെ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രത്യേക ശുപാർശ പ്രകാരം 1000 കോടി രൂപ കൂടി അധികമായി വായ്പ എടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ കൺസോർഷ്യം വഴി വായ്പ എടുക്കാവുന്ന ആകെ തുക 3000 കോടി രൂപയായി ഉയർന്നു.

ബജറ്റ് പ്രഖ്യാപനങ്ങൾ വെറും അക്കങ്ങൾ മാത്രം!
ഓരോ ബജറ്റിലും ക്ഷേമ പെൻഷനായി കോടികൾ മാറ്റി വെക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, പ്രായമായവർക്കും പാവപ്പെട്ടവർക്കും നൽകാനുള്ള പെൻഷൻ കടം വാങ്ങേണ്ടി വരുന്നത് സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. പെൻഷൻ കമ്പനിക്ക് (KSSPL) സർക്കാർ നൽകാനുള്ളത് ഏകദേശം 18,000 കോടി രൂപയാണ്.
ചുരുക്കത്തിൽ, ഖജനാവിൽ ചില്ലിക്കാശില്ലാതെ ‘പൂച്ച പെറ്റു കിടക്കുന്ന’ അവസ്ഥയിലാണ് കേരളമെന്ന് ഈ പുതിയ വായ്പാ ഉത്തരവ് (G.O.(Rt)No.65/2026/Co-Op) അടിവരയിടുന്നു.