തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ വട്ടം കറക്കി വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ പരിഷ്കാരങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച ടൈം ടേബിളുകൾ തകിടം മറിച്ച് പരീക്ഷകൾ മാറ്റി നിശ്ചയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി ഫെബ്രുവരി 23-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയാണ് മാറ്റിവെച്ചത്.
ന്യായീകരണമായി കെ-ടെറ്റ്; അറിയാതെ പോയോ മന്ത്രി?
ഫെബ്രുവരി 21, 23 തീയതികളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) നടക്കുന്നുണ്ടെന്നും, ആയതിനാൽ പരീക്ഷാ ഹാളുകൾ കെ-ടെറ്റിനായി വിട്ടുനൽകണമെന്നുമാണ് പുതിയ ന്യായീകരണം. എന്നാൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയുടെ തീയതി നേരത്തെ പ്രഖ്യാപിച്ചപ്പോൾ കെ-ടെറ്റ് പരീക്ഷയുടെ കാര്യം മന്ത്രിയും വിദ്യാഭ്യാസ വകുപ്പും മറന്നു പോയോ എന്ന ചോദ്യമാണ് അധ്യാപകരും രക്ഷിതാക്കളും ഉയർത്തുന്നത്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പരീക്ഷകൾ നിശ്ചയിക്കുകയും പിന്നീട് മാറ്റുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ പഠന ഏകാഗ്രതയെ ബാധിക്കുമെന്ന ആകുലതയിലാണ് രക്ഷിതാക്കൾ.

പരീക്ഷാ മാറ്റം ഇത് ആദ്യമല്ല
വിദ്യാർത്ഥികളോടുള്ള ഈ ‘സർക്കസ്’ ഇതാദ്യമല്ല. നേരത്തെ ഹയർ സെക്കണ്ടറി ക്രിസ്മസ് പരീക്ഷാ സമയത്തും സമാനമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പൊതുപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടക്കുന്ന മോഡൽ പരീക്ഷകൾ ഇങ്ങനെ ഇടയ്ക്കിടെ മാറ്റുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
തീയതികൾ പ്രഖ്യാപിക്കുകയും പിന്നാലെ മാറ്റുകയും ചെയ്യുന്ന ഈ ‘അഭ്യാസങ്ങൾ’ അവസാനിപ്പിച്ച്, പരീക്ഷകൾ കൃത്യസമയത്ത് നടത്താൻ സർക്കാർ തയ്യാറാകണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. ഫെബ്രുവരി 23 ന് നടത്തേണ്ട ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ഫെബ്രുവരി 25 ലേക്കാണ് മാറ്റി വച്ചത്. വിഷയത്തിലും പരീക്ഷാ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
![]()
