വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ നയതന്ത്ര ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ, അതിശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വെറുമൊരു മിന്നലാക്രമണത്തിനപ്പുറം ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ‘ഫുൾ സ്കെയിൽ’ യുദ്ധത്തിനാണ് അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നത്.
ഇറാൻ ഭരണകൂടം അമേരിക്ക നിശ്ചയിച്ച ‘റെഡ് ലൈനുകൾ’ ലംഘിക്കുന്നതായും സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഏറെ അസ്വസ്ഥനാണെന്നും ഏതു നിമിഷവും ആക്രമണത്തിന് അനുമതി നൽകിയേക്കാമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സൈനിക നീക്കമുണ്ടാകാൻ 90 ശതമാനം സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കൾ നൽകുന്ന സൂചന.
സൈനിക സന്നാഹം ഇങ്ങനെ:
- അർമാഡയുടെ വരവ്: യുഎസ് നാവികസേനയുടെ കരുത്തായ ‘യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്’ വിമാനവാഹിനിക്കപ്പലും അനുബന്ധ യുദ്ധക്കപ്പലുകളും മേഖലയിലേക്ക് എത്തിക്കഴിഞ്ഞു.
- ആധുനിക യുദ്ധവിമാനങ്ങൾ: എഫ്-22 റപ്റ്ററുകളും ബി-2 സ്റ്റെൽത്ത് ബോംബറുകളും ഉൾപ്പെടെയുള്ള നൂറിലധികം വിമാനങ്ങളാണ് ഇറാനെ ലക്ഷ്യം വെച്ച് വിന്യസിച്ചിരിക്കുന്നത്.
- ഇസ്രായേൽ പങ്കാളിത്തം: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ നിലയങ്ങളും തകർക്കാൻ ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ട്രംപ് നെതന്യാഹുവിന് ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.
ജനീവയിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ‘എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്ന്’ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ.