ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് നടപടി. 26/2026 എന്ന തടവുപുള്ളി നമ്പറാണ് ജയിലിൽ രാഹുലിന് അനുവദിച്ചിരിക്കുന്നത്.
മൂന്നാമതൊരു ബലാത്സംഗ കേസിൽ കൂടി പ്രതിയായതോടെയാണ് രാഹുലിനെതിരെ പോലീസ് നടപടി കടുപ്പിച്ചത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. വൈദ്യപരിശോധനയ്ക്കും കോടതി നടപടികൾക്കും ശേഷം കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്.
പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പിനായി രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.