വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ സിൻസിനാറ്റിയിലെ ഈസ്റ്റ് വാൽനട്ട് ഹിൽസിലുള്ള വാൻസിന്റെ വീടിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ യുഎസ് സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ 12.15-ഓടെയാണ് വാൻസിന്റെ വീടിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഇയാൾ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടയുടനെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീക്രട്ട് സർവീസും പ്രാദേശിക പോലീസും ചേർന്ന് പ്രതിയെ വലയിലാക്കി.
ആക്രമണ സമയം കുടുംബം വീട്ടിലുണ്ടായിരുന്നില്ല സംഭവം നടക്കുമ്പോൾ ജെഡി വാൻസോ അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസോ മറ്റ് കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. ഇവർ ഞായറാഴ്ച തന്നെ ഒഹായോയിൽ നിന്നും വാഷിംഗ്ടൺ ഡിസിയിലേക്ക് മടങ്ങിയിരുന്നു. ആക്രമണത്തിൽ വീടിന്റെ ഒന്നിലധികം ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രതി കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ചാണ് ജനലുകൾ തകർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
സുരക്ഷ വർദ്ധിപ്പിച്ചു അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ വാൻസിന്റെ വസതിക്ക് നേരത്തെ തന്നെ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെനിസ്വേലയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് വാൻസ് സജീവമായി ഇടപെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. പിടിയിലായ വ്യക്തിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യമെന്താണെന്നും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
അറസ്റ്റിലായ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ സീക്രട്ട് സർവീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്ന പ്രദേശം നിലവിൽ പോലീസ് നിയന്ത്രണത്തിലാണ്.
![]()
