തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട കോക്കസിനെതിരെ ഭരണസമിതിയിലെ ഒരു വിഭാഗം കൗൺസിലർമാർക്ക് പോലും എതിർപ്പുണ്ടായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ആയിരുന്ന ഗായത്രി ബാബു ഇന്നലെ പരസ്യമായി പ്രകടിപ്പിച്ച രോഷം ഈ പാർട്ടി വിഭാഗത്തിൻ്റെ പൊതുവികാരമാണ്.
സംരക്ഷണം നൽകിയത് ഉന്നത നേതാക്കൾ:
മേയർ സ്ഥാനത്ത് ആര്യ രാജേന്ദ്രൻ അധികാരമേറ്റ അഞ്ച് വർഷത്തിനിടെ ഉണ്ടായ നിരവധി വിവാദങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമായിരുന്നുവെന്നാണ് ആര്യയെ എതിർക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രാജ്യസഭാ എം.പിയും ഡി.വൈ.എഫ്.ഐ. നേതാവുമായ എ.എ. റഹീമും മേയർക്ക് പിന്തുണ നൽകിയിരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പലതവണ മേയറുടെ പ്രവർത്തനശൈലി രൂക്ഷമായ വിമർശനത്തിന് വിധേയമായെങ്കിലും ഉന്നത നേതാക്കൾ അവരെ സംരക്ഷിക്കുകയായിരുന്നു. മേയറെ മാറ്റിയാൽ എതിരാളികൾക്ക് ആയുധമാകും എന്ന വാദമുയർത്തിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് വരെ മാറ്റാതെ നിലനിർത്തിയത്.
തോൽവിക്ക് വഴിവെച്ച പ്രധാന വിവാദങ്ങൾ:
തിരുവനന്തപുരത്ത് അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മേയറുടെ ഭരണകാലയളവിലെ വിവിധ വീഴ്ചകളാണ്:
- താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദം.
- എം.ജി. റോഡിൽ സ്വകാര്യ ഹോട്ടലിന് അനധികൃത പാർക്കിങ് അനുവദിച്ച ഇടപെടൽ.
- കോവിഡ് കാലത്ത് നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ മാലിന്യം നീക്കാൻ അധികവിലയ്ക്ക് ടിപ്പറുകൾ വാടകയ്ക്കെടുത്ത സംഭവം.
- നികുതിത്തുക രേഖകളില്ലാതെ നഷ്ടപ്പെട്ടത്.
- കെട്ടിട നമ്പർ അഴിമതി, പട്ടികജാതി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ.
- സ്മാർട്ട് സിറ്റി റോഡുകളിലെ കുഴിയടക്കാത്തത് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലെ വീഴ്ചകൾ.
തിരഞ്ഞെടുപ്പ് രംഗത്തും അവഗണന:
കനത്ത തോൽവിക്ക് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം സീറ്റിൽ മത്സരിക്കാൻ ആര്യക്ക് ലഭിച്ചേക്കുമായിരുന്ന അവസരം നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ആര്യയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ മറ്റു കോർപറേഷനുകളിലെ മേയർമാർ സജീവമായി പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് ചുക്കാൻ പിടിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ട ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രമാണ്. പാർട്ടി മനഃപൂർവം അവഗണിക്കുകയായിരുന്നു എന്ന ആരോപണം ബിജെപിയും കോൺഗ്രസും അന്നുതന്നെ ഉയർത്തിയിരുന്നു.
![]()
