പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ശേഷം തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന ‘ഉന്നത ധാരണ’ പോലീസിന് ലഭിച്ചതായി സൂചന. തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് പോലീസ് നീക്കം.
രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും, തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന് ഒരു രാഷ്ട്രീയ ഉപദേശം പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഈ നിർദ്ദേശമാണ് നിലവിലെ മെല്ലെപ്പോക്കിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
🚗 മറ്റൊരു കാറിൽ ഒളിവിൽ പോയി, ലക്ഷ്യം തൃശൂർ?
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത്. തിരുവനന്തപുരത്തെ നഗരത്തിലെ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയാണ്. സാധാരണ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാർ ഫ്ലാറ്റിൽ നിർത്തിയിട്ടിരിക്കുന്നു. രാഹുൽ മറ്റൊരു കാറിലാണ് പോയതെന്നും, കൂടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു.
നേരത്തെ രാഹുൽ കോയമ്പത്തൂരിൽ ഉണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും, ഇദ്ദേഹം പാലക്കാട് തന്നെ ഉണ്ടായിരുന്നുവെന്നും, ഇപ്പോൾ തൃശൂരിലാണെന്നുമാണ് പോലീസിന്റെ പുതിയ നിഗമനം. അതിജീവിത പരാതി നൽകിയ ശേഷം ഒളിവിൽ പോയ രാഹുൽ പാലക്കാട്–തൃശൂർ അതിർത്തിയിൽ താമസിച്ചിരുന്നുവെന്നും സൂചനയുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, അവർ നൽകുന്ന വിവരങ്ങളുടെ തുടർപരിശോധന മാത്രമാണ് പാലക്കാട് പോലീസ് നടത്തുന്നത്. രാഹുലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ പിന്നാലെ പോലീസ് പോകുന്നില്ല. അതേസമയം, രാഹുലിന്റെ ഓഫീസ് ഇന്നും പതിവുപോലെ പ്രവർത്തിക്കുന്നുമുണ്ട്.
![]()
