തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് താൽക്കാലിക മോചനം. അതിജീവിത മുഖ്യമന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതോടെ മാധ്യമശ്രദ്ധ ശബരിമല കൊള്ളയിൽ നിന്ന് മാങ്കൂട്ടത്തിലേക്കും അദ്ദേഹത്തിനെതിരെയുള്ള FIR-ലേക്കും തിരിഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം ശബരിമലയിലെ സ്വർണക്കൊള്ളയായിരുന്നു. വാസുവിനും പത്മകുമാറിനും പിന്നാലെ തന്ത്രിയിലേക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും അറസ്റ്റ് നീളുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി വരുന്നതിന് മുൻപുള്ള മാധ്യമവാർത്തകൾ.
ഇതോടെ, പ്രചാരണരംഗത്ത് കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയിലായിരുന്ന ഇടതുമുന്നണിക്ക് മാങ്കൂട്ടത്തിനെതിരായ വാർത്തകൾ ആശ്വാസമായി. അറസ്റ്റ് ഭയന്ന് രാഹുൽ മാങ്കൂട്ടം ഒളിവിൽ പോയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മാങ്കൂട്ടത്തിനെതിരായ FIR ആണ് ഇന്ന് മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതോടെ ശബരിമല കൊള്ള വാർത്തകൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടം രക്ഷകനായി എന്ന ആശ്വാസത്തിലാണ് നിലവിൽ കടകംപള്ളിയും സംഘവും.
![]()
