ശബരിമല: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണപ്പാളി തിരിമറി കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അറസ്റ്റ് ഇനിയും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. നിലവിലെ അന്വേഷണമെല്ലാം കേന്ദ്രീകരിക്കുന്നത് പത്മകുമാറിലാണ്.
2019-ൽ നടന്ന ഈ തിരിമറി മുഴുവൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് കടത്തിക്കൊണ്ടുപോകാനുള്ള എല്ലാ ഒത്താശയും ചെയ്തത് പത്മകുമാർ ആണെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധേഷ് കുമാർ, എൻ. വാസു എന്നിവർ നൽകിയ മൊഴികളെല്ലാം പത്മകുമാറിന് എതിരാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അതിവേഗം നടക്കുന്നത്.
സിപിഎമ്മിന് കനത്ത തിരിച്ചടി
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോന്നി മുൻ എംഎൽഎയും പത്തനംതിട്ട സിപിഎമ്മിലെ പ്രധാന നേതാവുമായ പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വാസുവിൻ്റെ അറസ്റ്റ് വരെ ‘ഉദ്യോഗസ്ഥതലത്തിലെ വീഴ്ച’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ, പത്മകുമാർ അറസ്റ്റിലാകുന്നതോടെ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് പാർട്ടി നേതൃത്വത്തിന് ഉറപ്പാണ്.
അറസ്റ്റിനെ എങ്ങനെ ന്യായീകരിക്കും എന്നുള്ള ആലോചനയിലാണ് നിലവിൽ സിപിഎം. മാത്രമല്ല, പത്മകുമാറിൽ ഒതുങ്ങാതെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് കൂടി അന്വേഷണം എത്തുമോ എന്ന ആശങ്കയും പാർട്ടിക്ക് നിലനിൽക്കുന്നുണ്ട്.
![]()
