കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ അനിവാര്യം. കാലഹരണപ്പെട്ട പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് കോൺഗ്രസ് മോചിതരാകണം. ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ ദേശീയ തലത്തിലും ബൂത്ത് തലത്തിലും പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകണം.
കോൺഗ്രസിന് ഇനി ചെയ്യാനുള്ളത്
1990-ൽ വി.പി. സിംഗ് നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകൾ ഉണ്ടാക്കി. പിന്നോക്ക, മുസ്‌ളീം വോട്ടുകൾ കോൺഗ്രസിൽ നിന്ന് ചോരാൻ തുടങ്ങിയത് അവിടെ നിന്നാണ്. 1990 വരെ സുഭദ്രമായിരുന്ന ഈ വോട്ടുകൾ ഹിന്ദി ബെൽറ്റിൽ ഇപ്പോൾ പാർട്ടിക്ക് ലഭിക്കുന്നില്ല. മുൻ സോഷ്യലിസ്റ്റുകൾക്കൊപ്പം ചേർന്നുള്ള ബിജെപി വിരുദ്ധ പോരാട്ടത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ബീഹാർ നൽകുന്ന പാഠം: യാദവ വോട്ടുകൾ ചോരുന്നു
ബീഹാറിൽ തേജസ്വി യാദവിന് സംഭവിച്ചതിലൂടെ ഇത് വ്യക്തമാകും. രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) പരമ്പരാഗത കരുത്ത് യാദവ-മുസ്‌ളീം വോട്ടുകളായിരുന്നു. എന്നാൽ, യാദവ പിന്നോക്ക വോട്ടുകൾ വലിയ തോതിൽ ബിജെപിയിലേക്ക് കൂടുമാറുകയും മുസ്‌ളീം വോട്ടുകൾ മാത്രം ആർജെഡിയിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഒബിസി രാഷ്ട്രീയം ശക്തമായി കളിക്കാനും സ്ത്രീകൾക്ക് അക്കൗണ്ടിൽ പണം നൽകുന്നതുപോലുള്ള ജനപ്രിയ നടപടികൾ സ്വീകരിക്കാനും മോദിക്കും നിതീഷിനും കഴിഞ്ഞത് അവരെ തുണച്ചു. നിതീഷ് കുമാറിന്റെ തണലിൽ നിന്ന് ശക്തി സംഭരിക്കുന്ന ബിജെപിയുടെ തന്ത്രം അതിന്റെ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ ആരോപണവും സംഘടന ദൗർബല്യവും
വോട്ട് ചോർച്ച ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കിയെങ്കിലും, ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ സംഘടനാ സംവിധാനമില്ലാത്തത് കൊണ്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മണ്ഡലിന് ശേഷമാണ് ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ തകർന്നത്. ബാബറി മസ്ജിദിന്റെ തകർച്ച ഈ അവസ്ഥ പൂർണ്ണമാക്കി. മതം ഉപയോഗിച്ച് ജാതിക്കൂട്ടായ്മകളെ തകർക്കുന്ന ബിജെപി തന്ത്രത്തെ രാഷ്ട്രീയമായി അതിജീവിക്കാൻ കോൺഗ്രസിന് ഇപ്പോഴും കഴിയുന്നില്ല.
പുതിയ സമവാക്യം: ഹിന്ദുത്വ + മിഡിൽ ക്‌ളാസ്
പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ ആശ്രയിക്കുന്നതിൽ നിന്നും കോൺഗ്രസ് മോചിതമാകണം. ഹിന്ദുത്വ + മിഡിൽ ക്‌ളാസ് എന്നതാണ് ബിജെപിയുടെ രാഷ്ട്രീയ സമവാക്യം. ലോകത്തിലെ ഏറ്റവും വലിയ മിഡിൽ ക്‌ളാസ് സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. 70 കോടി സ്മാർട്ട് ഫോണുകൾ ഉള്ള രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്.
കേരളം; പ്രതീക്ഷയുടെ ഏക സംസ്ഥാനം
2026-ലെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഏക സംസ്ഥാനം. തമിഴ്‌നാട്ടിൽ ഡിഎംകെയാണ് പ്രധാന ശക്തി. ബംഗാളിലും അസമിലും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇനി അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള ഏകമാർഗം. ബീഹാർ ഫലം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കണം.
’ഇന്ത്യ’ മുന്നണി ബൂത്ത് തലത്തിൽ ശക്തിപ്പെടണം
ഓരോ സംസ്ഥാനത്തും പുതിയ സമവാക്യങ്ങളുമായി ബിജെപി ഒരുങ്ങുമ്പോൾ അതിനെ ദേശീയ തലത്തിൽ നേരിടാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസ് തന്നെയാണ്. ബിജെപിക്കെതിരെ ഒറ്റ രാഷ്ട്രീയ മുന്നണി എന്നത് ദേശീയ തലത്തിൽ മാത്രമല്ല, ബൂത്ത് തലങ്ങളിൽ കൂടി യാഥാർത്ഥ്യമാകണം. പഞ്ചായത്ത്, വാർഡ്, അസംബ്ലി തലങ്ങളിലെല്ലാം ബിജെപിക്കെതിരെ ഒറ്റ മുന്നണി എന്ന തന്ത്രം യാഥാർത്ഥ്യമായാൽ മാത്രമേ ‘ഇന്ത്യ’ സഖ്യത്തിന് നിലനിൽപ്പുള്ളൂ.
ഇന്ദിരാഗാന്ധിക്കെതിരെ 1977-ൽ ജയപ്രകാശ് നാരായണൻ പ്രയോഗിച്ച് വിജയിച്ച തന്ത്രം തിരിച്ചു പ്രയോഗിക്കേണ്ട അവസരമാണിത്.
ലയനം: നിലനിൽപ്പിനായുള്ള തന്ത്രം
കോൺഗ്രസിൽ ലയിക്കാൻ സാധ്യതയുള്ള മഹാരാഷ്ട്രയിലെ എൻസിപി പോലുള്ള പാർട്ടികളെ അതിനായി സജ്ജമാക്കണം. എഎപി പോലുള്ള മധ്യവർഗ പാർട്ടികൾ, വിവിധ ദളിത് പാർട്ടികൾ, ചെറിയ സാമുദായിക ഗ്രൂപ്പുകൾ തുടങ്ങിയവരെയൊക്കെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങളുണ്ടാകണം. ഇതിനായി രാഹുൽ ഗാന്ധിക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു നേതൃനിരയെ സജ്ജമാക്കണം.
പാരമ്പര്യ ശക്തികളായ തേജസ്വി- അഖിലേഷ് പാർട്ടികളെ മാത്രം ആശ്രയിക്കാതെ, എല്ലാ സംസ്ഥാനങ്ങളിലും മുഖ്യധാരയിലേക്ക് വരാത്ത സാമുദായിക പാർട്ടികളെയും ഗ്രൂപ്പുകളെയും കോൺഗ്രസിലെത്തിക്കാൻ കഴിയണം.
രാഷ്ട്രീയത്തിൽ ഒന്നും അവസാനിക്കുന്നില്ലെന്ന് ഓർക്കണം.
![]()
