തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് എൻ. സസ്‌പെൻഷൻ കാലാവധി വീണ്ടും 180 ദിവസത്തേക്ക് നീട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി. ക്രിമിനൽ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ ഇല്ലാത്ത വിഷയങ്ങളിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി.
നിയമപരമായ നൂലാമാലകൾ മറികടക്കാൻ, പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് അടിയന്തര രേഖ അയച്ച ശേഷമാണ് ചീഫ് സെക്രട്ടറി അനുമതി നേടിയത്. ഒരു വർഷത്തിലധികം നീണ്ട സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടാൻ നിയമപരമായി സാധിക്കാത്തതിനാലാണ് ഈ ‘പുതിയ അച്ചടക്ക നടപടി’ എന്ന സൂചനകളാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
കേന്ദ്രാനുമതി വേഗത്തിൽ:
പുതിയ അച്ചടക്ക നടപടി ആരംഭിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. 24.10.25-നാണ് പുതിയ നടപടികൾ കാണിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്സണൽ കാര്യ വകുപ്പ് സെക്രട്ടറി ഡോ. രചന ഷായ്ക്ക് കത്തയച്ചത്. ഡോ. രചന ഷാ ചീഫ് സെക്രട്ടറി ഡോ. ജയതിലകിൻ്റെ അതേ ബാച്ചിലെ (1991) കേരള കേഡർ ഉദ്യോഗസ്ഥയാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ അനുമതി ലഭിച്ചതോടെ, നിലവിലെ സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസമായ 4.5.2026 വരെ നീട്ടി ഉത്തരവിറക്കുകയായിരുന്നു.
സസ്‌പെൻഷന് പിന്നിലെ പശ്ചാത്തലം:
അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലക് ഐഎഎസ്സിനെതിരെ പ്രശാന്ത് എൻ. ഐഎഎസ് ഔദ്യോഗികമായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടി ആരംഭിച്ചത്. വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട്, 2014 പ്രകാരം തനിക്ക് സംരക്ഷണം നൽകണമെന്ന് പ്രശാന്ത് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിണറായി സർക്കാർ സംരക്ഷണം നൽകിയില്ല. പകരം, സീനിയർ ഉദ്യോഗസ്ഥനോട് ‘അനാദരവ്’ കാണിച്ചു എന്നാരോപിച്ച് പ്രശാന്തിനെതിരെ നടപടി ആരംഭിക്കുകയായിരുന്നു.
പിന്നീട്, പ്രശാന്ത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ. ജയതിലകിനെതിരെ അവിഹിത സ്വത്ത് സമ്പാദനം, വാർഷിക സ്വത്തുവിവര പ്രസ്താവനകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകൽ തുടങ്ങിയ അമ്പതിലധികം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡോ. ജയതിലകിനെതിരെ നിരവധി വിജിലൻസ് പരാതികളും സിബിഐ റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിൽ നടന്ന പാർട്ടി രാഷ്ട്രീയ ധനശേഖരണ പരിപാടികളിൽ ഡോ. ജയതിലക് പങ്കെടുത്തതും വാർത്തയായിരുന്നു.
![]()
