തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന.
ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ മറ്റേതെങ്കിലും വാർഡിൽ നിൽക്കാമെന്നും വി.വി. രാജേഷ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
പരാജയ ഭീതിയിൽ പിന്മാറ്റം?
ശബരിനാഥിനെതിരെ മത്സരിച്ചാൽ തോൽവി ഉറപ്പാണെന്ന വിലയിരുത്തലാണ് രാജേഷിൻ്റെ ഈ ‘മുങ്ങലി’ന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന് വിട്ടിരിക്കുകയാണ്.
അതേസമയം, സി.പി.എമ്മിലെ പ്രധാന നേതാക്കളും കവടിയാറിൽ ശബരിനാഥിനെതിരെ മത്സരിക്കാൻ ധൈര്യം കാണിക്കുന്നില്ല. പ്രധാന നേതാക്കൾ മുങ്ങിയതോടെ പ്രാദേശിക നേതാവിനെ രംഗത്തിറക്കാനാണ് സി.പി.എം. ആലോചിക്കുന്നത്. കോൺഗ്രസ് യുവനേതാവിൻ്റെ വരവോടെ കവടിയാർ വാർഡ് തലസ്ഥാനത്തെ ഹൈ-പ്രൊഫൈൽ പോരാട്ടങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
![]()
