തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) ‘ചതിയുടെ ചരിത്രം’ സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്.
ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു.
നിഷേധിച്ചത് കോടികൾ!
ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല പ്രാബല്യം നിഷേധിച്ചു തുടങ്ങിയത് 2019 മുതലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം നിഷേധിച്ചത് 166 ദിവസത്തെ ശമ്പളത്തിനും 168 ദിവസത്തെ പെൻഷനും തുല്യമായ തുകയാണ്.
- ജീവനക്കാർക്ക് നഷ്ടമായത്: ഒരു ജീവനക്കാരന് ഈ ഇനത്തിൽ മാത്രം 1,27,650 രൂപ മുതൽ 9,25,740 രൂപ വരെ.
- പെൻഷൻകാർക്ക് നഷ്ടമായത്: 64,630 രൂപ മുതൽ 4,66,211 രൂപ വരെ.
ഇത്തരത്തിൽ കൊടിയ ‘കൊള്ള’ക്ക് ജീവനക്കാരും പെൻഷൻകാരും ഇരയാവുമ്പോഴും, സർക്കാരിനെ വാഴ്ത്തിപ്പാടുന്ന ഇടതുസർവീസ് സംഘടനകൾക്ക് അസാമാന്യമായ ‘ചർമശേഷിയുണ്ടെ’ന്നും ആക്ഷൻ കൗൺസിൽ വിമർശിച്ചു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എസ്. മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
![]()
