ന്യൂജേഴ്‌സി — ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നോർവേയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിനും ആരാധകർക്കും വൻ ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ ജൂനിയർ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും മത്സരത്തിൽ 90 മിനിറ്റും കളിക്കാൻ പൂർണ്ണ സജ്ജനാണെന്നും ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.
കണങ്കാലിനേറ്റ ഗ്രേഡ് ടു ഇഞ്ചുറി (Calf Injury) മൂലം ഈ ലോകകപ്പിൽ ഭൂരിഭാഗം സമയവും ബെഞ്ചിലിരിക്കാനായിരുന്നു 34 കാരനായ സാന്റോസ് താരത്തിന്റെ വിധി. ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരായ മത്സരങ്ങൾ നഷ്ടമായ നെയ്മർ, സ്കോട്ട്ലൻഡിനെതിരെ വെറും 14 മിനിറ്റ് മാത്രമാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. ജപ്പാനെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇൻജുറി ടൈം ഗോളിൽ ബ്രസീൽ 2-1 ന് ജയിച്ചുകയറിയപ്പോഴും നെയ്മർ കളത്തിലിറങ്ങിയിരുന്നില്ല.
താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഫോൽഹ ഡി സാവോ പോളോ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആഞ്ചലോട്ടി പറഞ്ഞു:
”അതെ, അവന് 90 മിനിറ്റും കളിക്കാൻ സാധിക്കും. അവൻ വളരെ മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. സഹതാരങ്ങളോട് ഏറെ ബഹുമാനത്തോടെയും ദയയോടെയും പെരുമാറുന്ന നെയ്മറെ ടീമിലെല്ലാവർക്കും വലിയ ഇഷ്ടമാണ്. അപാരമായ കളിമികവുള്ളപ്പോഴും വളരെ വിനയമുള്ള വ്യക്തിത്വമാണ് അവന്റേത്. അവനിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എപ്പോഴും കളിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഈ മത്സരത്തിലും ഇറങ്ങാൻ അവൻ കാത്തിരിക്കുകയാണ്.”
ബ്രസീൽ നിരയിൽ ലൂക്കാസ് പക്വേറ്റയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ നെയ്മറുടെ തിരിച്ചുവരവ് ടീമിന് വലിയ ഊർജ്ജം നൽകും. എന്നാൽ ഏർലിംഗ് ഹാലണ്ട് നയിക്കുന്ന നോർവേയെ അത്ര എളുപ്പത്തിൽ മറികടക്കാനാകില്ലെന്ന മുന്നറിയിപ്പും ആഞ്ചലോട്ടി നൽകുന്നുണ്ട്.
”നോർവേ വളരെ അച്ചടക്കമുള്ള ടീമാണ്. ലോകോത്തര താരങ്ങൾ അവർക്കൊപ്പമുണ്ട്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഏർലിംഗ് ഹാലണ്ട്. ഇതൊരു കഠിനമായ പോരാട്ടമായിരിക്കും,” ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
ചരിത്ര കണക്കുകളും ബ്രസീലിന് അനുകൂലമല്ല; ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും നോർവേയെ തോൽപ്പിക്കാൻ കാനറികൾക്കായിട്ടില്ല. 1998 ലോകകപ്പിൽ നോർവേ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച ചരിത്രവുമുണ്ട്. ഇതിനെല്ലാം പലിശ സഹിതം വീട്ടാൻ നെയ്മറുടെ സാന്നിധ്യം ബ്രസീലിന് തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.