ചെന്നൈ/തിരുവനന്തപുരം: സിനിമയിലെ മാസ് രംഗങ്ങളെ പോലും തോൽപ്പിക്കുന്ന അസാധാരണമായ ഒരു ജീവിതാനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തമിഴ്‌നാട്ടിൽ വച്ച് പുലർച്ചെ വഴിതെറ്റിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും സംഘത്തിനും രക്ഷകനായി അവതരിച്ച് 10 കിലോമീറ്ററോളം വഴികാട്ടിയ ‘പാണ്ഡ്യൻ’ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ കഥയാണിത്.
കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടി, നടൻ രമേഷ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ്, ജോർജ്, ഡ്രൈവർ ഉണ്ണി എന്നിവരടങ്ങിയ സംഘം. പുലർച്ചെ മൂന്നരയോടെ തിരുപ്പത്തൂരിലെത്തിയപ്പോൾ ഹൈവേ പൂർണ്ണമായും ബ്ലോക്ക് ആയിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ച വഴികളിലൂടെ കറങ്ങിയിട്ടും ഒരു രക്ഷയുമുണ്ടായില്ല. ഒടുവിൽ വഴി തുറക്കാത്തതിനെ തുടർന്ന് കാരക്കുടിയിലെ മുറിയിലേക്ക് തന്നെ മടങ്ങാൻ മമ്മൂട്ടി നിർദ്ദേശിച്ചു.
വാഹനം തിരിച്ചുവരുന്നതിനിടെ പട്ടമംഗലത്തുള്ള ഒരു പെട്രോൾ പമ്പിൽ വച്ച് കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരനോട് വഴി ചോദിച്ചു. അയാൾ പറഞ്ഞ വഴികളും ബ്ലോക്ക് ആയിരുന്നു. എന്നാൽ ഇതിനിടെ സമീപത്ത് ഉറങ്ങുകയായിരുന്ന മറ്റൊരാൾ എഴുന്നേറ്റുവന്നു. കാറിനുള്ളിലേക്ക് സൂക്ഷിച്ചുനോക്കിയ അയാൾ മലയാളികളാണോ എന്ന് ചോദിച്ചതിന് പിന്നാലെ ഞെട്ടി! ഉള്ളിൽ സാക്ഷാൽ മമ്മൂട്ടി!
അടുത്ത നിമിഷം അത്ഭുതവും ആവേശവും നിറഞ്ഞ മുഖത്തോടെ അയാൾ പറഞ്ഞു: “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്!”
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. സ്വന്തം ബൈക്കിൽ കയറി മമ്മൂട്ടിയുടെ വാഹനത്തിന് മുന്നിലായി അയാൾ കുതിച്ചു. ഗൂഗിൾ മാപ്പിന് പോലും കണ്ടെത്താനാകാത്ത വഴികളിലൂടെ ഏകദേശം 10 കിലോമീറ്ററോളം തമിഴ്‌നാടിന്റെ ഉൾറോഡുകളിലൂടെ വഴികാട്ടി. ഒടുവിൽ കേരളത്തിലേക്കുള്ള പ്രധാന റോഡിലെത്തിച്ച് കൈ ചൂണ്ടി പറഞ്ഞു: “അപ്പടിയെ സ്ട്രൈറ്റ്… കേരള!”
ഒരു വൻതാരത്തെ തൊട്ടുമുന്നിൽ കണ്ടിട്ടും ഫോട്ടോയോ സെൽഫിയോ ചോദിക്കാതെ, അദ്ദേഹത്തെ സുരക്ഷിതനായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ആ ചെറുപ്പക്കാരനുണ്ടായിരുന്നത്.
”നാളെ ആരോടെങ്കിലും പുലർച്ചെ മമ്മൂട്ടിയെ കണ്ടെന്നും അദ്ദേഹത്തിന് വഴി കാണിച്ചെന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?” എന്ന് രമേഷ് പിഷാരടി ചോദിച്ചപ്പോൾ കഥ അവിടെയും തീർന്നില്ല.
മമ്മൂട്ടി കാറിൽ നിന്നിറങ്ങി പാണ്ഡ്യന്റെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകുകയും, അയാളെ ചേർത്തണച്ച് പേര് ചോദിച്ച് നന്ദി പറയുകയും ചെയ്തു.
ഈ സ്നേഹം കണ്ട നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്: “PANDYAN… PAN INDIAN ആകട്ടെ.”
ഹൈവേയിലെ ഒരു വഴിതെറ്റലിൽ നിന്ന് തുടങ്ങിയ ഈ സംഭവം, പാണ്ഡ്യൻ എന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി മാറിയിരിക്കുകയാണ്.
അ
