തിരുവനന്തപുരം: കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലയളവിൽ മാത്രം സംസ്ഥാനത്ത് 112 കുഞ്ഞുങ്ങൾ സ്വന്തം അമ്മമാരാൽ കൊല്ലപ്പെട്ടുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പ്രസവാനന്തരമുണ്ടാകുന്ന അതീവ ഗുരുതരമായ മാനസികാവസ്ഥയായ ‘പെരിനാറ്റൽ സൈക്കോസിസ്’ (Perinatal Psychosis) എന്ന വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തക ഫൗസിയ മുസ്തഫ നടത്തിയ അന്വേഷണത്തിലാണ് ഈ നടുക്കുന്ന സത്യങ്ങൾ വെളിപ്പെട്ടത്.
രാംനാഥ് ഗോയങ്ക പുരസ്കാര നിറവിൽ വെളിപ്പെടുത്തൽ
ഈ അന്വേഷണാത്മക റിപ്പോർട്ടിന് രാജ്യത്തെ ഏറ്റവും അഭിമാനകരമായ രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയതിന് പിന്നാലെയാണ് ഫൗസിയ മുസ്തഫ തന്റെ മുൻ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരായ സനീഷും ഹർഷനും ഈ വാർത്ത പുറത്തുവിടാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും വാർത്ത അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ഫൗസിയ വെളിപ്പെടുത്തിയത്.
എന്താണ് പെരിനാറ്റൽ സൈക്കോസിസ്?
പ്രസവത്തിന് ശേഷം ചില അമ്മമാരിൽ കണ്ടുവരുന്ന അതീവ ഗുരുതരമായ മാനസിക വിഭ്രാന്തിയാണിത്.
- യഥാർത്ഥ്യബോധം നഷ്ടപ്പെടുക.
- കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ചിന്തകൾ ഉണ്ടാവുക.
- തീവ്രമായ വിഷാദവും ഭ്രമചിന്തകളും.
കേരളത്തിൽ കൊല്ലപ്പെട്ട 112 കുഞ്ഞുങ്ങളുടെയും മരണത്തിന് പിന്നിൽ ഇത്തരം ചികിത്സ ലഭിക്കാത്ത മാനസികാവസ്ഥകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിന്റെ ഗൗരവം ഭരണകൂടത്തെയും പൊതുസമൂഹത്തെയും അറിയിക്കുന്നതി പകരം, വാർത്ത പൂഴ്ത്തിവെക്കാനാണ് ചില പ്രമുഖ മാധ്യമപ്രവർത്തകർ ശ്രമിച്ചതെന്ന ആരോപണം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
റിപ്പോർട്ടിലെ പ്രധാന പോയിന്റുകൾ:
- ഭയാനകമായ കണക്കുകൾ: ഔദ്യോഗിക കണക്കുകൾ പ്രകാരം പത്ത് വർഷത്തിനിടെ 112 കുഞ്ഞുങ്ങളാണ് അമ്മമാരുടെ കൈകളാൽ ജീവൻ വെടിഞ്ഞത്.
- അവഗണന: ഈ വിഷയത്തിൽ ആരോഗ്യവകുപ്പോ സർക്കാരോ കൃത്യമായ ബോധവൽക്കരണമോ പ്രതിരോധ മാർഗങ്ങളോ സ്വീകരിക്കുന്നില്ല.
- മാധ്യമ ധർമ്മം: വലിയൊരു സാമൂഹിക വിപത്തിനെക്കുറിച്ചുള്ള വാർത്ത നൽകാതിരിക്കാൻ രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ സഹപ്രവർത്തകർ തടസ്സം നിന്നു എന്നത് ഗൗരവകരമാണ്.
സമൂഹത്തിൽ ഇന്നും വലിയ ചർച്ചയാകാത്ത, എന്നാൽ ഗൗരവകരമായ ശ്രദ്ധ വേണ്ട ‘പെരിനാറ്റൽ സൈക്കോസിസ്’ എന്ന അവസ്ഥയെക്കുറിച്ച് ഭരണകൂടം മൗനം പാലിക്കുന്നത് ഇനിയും കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് ഈ റിപ്പോർട്ട് നൽകുന്നത്.
ഫൗസിയ മുസ്തഫയുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:
ഇന്ത്യൻ ജേണലിസത്തിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ അംഗീകാരം, “രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേർണലിസം അവാർഡ് “, ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണനിൽ നിന്ന് ദില്ലിയിൽ വെച്ചു നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും 22 പ്രാദേശിക ഭാഷകളിലെ 3000 ത്തിലധികം മികച്ച എൻട്രികളിൽ നിന്നും, രാജ്യത്ത് 2024-ൽ സംപ്രേഷണം ചെയ്ത ഏറ്റവും മികച്ച ഒരേയൊരു ടെലിവിഷൻ സ്റ്റോറി എന്ന നിലയിലുള്ള അംഗീകാരമാണ് ലഭിച്ചത്. അന്ന് ഞാൻ പ്രവർത്തിച്ചിരുന്ന ന്യൂസ് മലയാളം ചാനലിൽ 2024 ഡിസംബറിൽ സംപ്രേഷണം ചെയ്ത “മനസ്സ് തകർന്നവർ മക്കളെ കൊന്നവർ” എന്ന അന്വേഷണപരമ്പരയാണ് എന്നെ ഈ ദേശീയ ബഹുമതിയ്ക്ക് അർഹയാക്കിയത്.
സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി എൻ. ശ്രീകൃഷ്ണ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്. വൈ ഖുറേഷി, പ്രൊഫ. സി. രാജ് കുമാർ, പ്രൊഫ. കെ. ജി. സുരേഷ്, എം. എസ് രോഹിണി നിലേകനി, എന്നിവർ ജൂറി അംഗങ്ങളായ പാനലാണ് ഞാനുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ തിരഞ്ഞെടുത്തത്.
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരെക്കുറിച്ചുള്ളതായിരുന്നു “മനസ് തകർന്നവർ മക്കളെ കൊന്നവർ ” എന്ന അന്വേഷണാത്മക പരമ്പര.
10 വർഷത്തിനിടയിൽ 112 കുഞ്ഞുങ്ങളാണ് കേരളത്തിൽ അമ്മമാരാൽ കൊല്ലപ്പെട്ടത്. പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗത്താലാണ് അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നായിരുന്നു അന്വേഷണത്തിന്റെ കാതലും കണ്ടെത്തലും .
ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ഈ മുഹൂർത്തത്തിൽ നിൽക്കുമ്പോൾ ഞാൻ നന്ദി പറയേണ്ടവരും കൂടെ സന്തോഷിക്കുന്നവരുമായ ഒട്ടേറെ പേരുണ്ട്.
ഇമ്മ: ❤️
എന്നെ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയും എന്റെ സ്വപ്നങ്ങൾക്ക് ഒരിക്കൽപോലും തടസ്സം നിൽക്കുകയും ചെയ്യാത്ത അമ്മ ഫാത്തിമയ്ക്ക്.
മോളുക്കുട്ടി: ❤️
ഈ പരമ്പരയ്ക്കു വേണ്ടി ഒമ്പതു മാസം നീണ്ട എന്റെ പല യാത്രകൾക്കിടയിൽ അമ്മയെ കാണാതെ ആയയോടൊപ്പം തിരുവനന്തപുരത്ത് കഴിഞ്ഞ എന്റെ മകൾ Zaha Nargiz Fouz.
ചീഫ് എഡിറ്റർ:❤️
സാമൂഹിക പ്രാധാന്യമുള്ള ഒരു സ്റ്റോറി നിർദേശവുമായി ഒരു റിപ്പോർട്ടർ കടന്നുവരുന്നത് മുതൽ അത് സംപ്രേഷണം ചെയ്തു കാണുന്ന ദിവസം വരെ സ്റ്റോറിയോടൊപ്പം നിൽക്കുന്ന ചീഫ് എഡിറ്റർ എം പി ബഷീർ. ഇന്ത്യാവിഷനിലും ന്യൂസ് മലയാളത്തിലുമായി എന്നെ നാലു സ്റ്റേറ്റ് അവാർഡുകൾക്കും ഇപ്പോൾ ഗോയങ്ക പുരസ്കാരത്തിനും അർഹമാക്കിയ സ്റ്റോറികളുടെ എഡിറ്റോറിയൽ അഡ്വൈസർ. സത്യത്തിനു മുന്നിലല്ലാതെ നട്ടെല്ല് വളക്കില്ല എന്ന് എനിക്ക് ഏറ്റവുംനല്ല ബോധ്യമുള്ള ഒരേയൊരു മാധ്യമപ്രവർത്തകൻ.
ചെയർമാൻ:❤️
ന്യൂസ് മലയാളം ചെയർമാൻ ശ്രീ.ശകിലൻ പദ്മനാഭന്, മാനേജ്മെന്റിന്, എന്നെ വിശ്വസിച്ചതിന്. ഒരിക്കലും എതിർക്കേണ്ടവർ അല്ലായിരുന്നിട്ടുപോലും മൂന്നര മണിക്കൂർ പ്രിവ്യൂ കണ്ട് ഇങ്ങനെയൊരു സംഭവം കേരളത്തിൽ ഇല്ല സാർ , ഇതൊന്നും വാർത്തയേയല്ല സാർ, ഇതിൽ ഒരു വാർത്താമൂല്യവുമില്ല സാർ , ഇതൊന്നും നമ്മൾ ഒരിക്കലും സംപ്രേഷണം ചെയ്യരുത് സാർ എന്നൊക്കെ പരസ്യമായി എതിർത്തും ആക്ഷേപിച്ചും അങ്ങേയറ്റം ശക്തമായ വിസമ്മതം രേഖപ്പെടുത്തി എതിർത്തിട്ടും അന്ന് അങ്ങെടുത്ത ധീരമായ തീരുമാനത്തിന്, ചേർത്തുപിടിച്ചതിന്.
ക്യാമറാമാന്മാർ: ❤️
ഈ വാർത്തയുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വിഷയം എന്തെന്ന് പോലുമറിയാതെ എന്റെ കൂടെ ഷൂട്ടിന് വന്ന 16 ക്യാമറമാൻമാർക്ക്, കേരളത്തിന് പുറത്തെ മൂന്നു ക്യാമറമാന്മാർക്ക്.
വീഡിയോ എഡിറ്റർ: ❤️
എന്നെപ്പോലെ ദൃശ്യങ്ങൾ എല്ലാം കണ്ട് വേദന സഹിച്ചു അതിഗംഭീരമായി എഡിറ്റ് ചെയ്ത് എനിക്ക് ഈ ദേശീയ ബഹുമതി വരെ നേടാനിടയാക്കിയ ഒരേയൊരു സൂപ്പർ എഡിറ്റർ എം. പ്രശാന്തിന്, പറഞ്ഞു തീർക്കാൻ കഴിയാത്ത നന്ദി.
❤️ അപ്പോഴും ഇപ്പോഴും എപ്പോഴും കൂടെ നിന്ന എഡിറ്റ് ഹെഡ് ബെൻഷിലി സുരേന്ദ്രൻ , ഷിജിത്ത്, ലോകേഷ്, ഗ്രാഫിക്സ് ഹെഡ് പ്രജീഷ് വടകര ആൻഡ് ടീം.
നല്ല നമസ്കാരം:
ഒമ്പതു മാസത്തെ കഠിനമായ അലച്ചിലിനും, 28 മണിക്കൂർ ഫുട്ടേജ് എക്സ്സ്‌പോഷറിനും ശേഷം 30 സ്റ്റോറികൾ എഡിറ്റ് ചെയ്തു പ്രിവ്യൂവിന് വെച്ച ദിവസം “ഇങ്ങനെയൊരു സംഭവമേ കേരളത്തിൽ ഇല്ല സർ, ഇത് കളവാണ് സർ, ഫൗസിയ സാറിനെ പറഞ്ഞു പറ്റിച്ചതാണ്, അവർക്ക് രണ്ടു പേർക്കും ഭ്രാന്താണ് സാർ , ഇത് കൊടുക്കരുത് സർ, ഇത് നമ്മുടെ ക്രെഡിബിലിറ്റിയെ ബാധിക്കും സാർ ” എന്നൊക്കെ വിലപിച്ച വാർത്താ സംവിധായകർ എന്ന ബോർഡ് വച്ച ടി. എം ഹർഷനും ഇ.സനീഷിനും ഡൽഹിയിൽ നിന്ന് എന്റെ നല്ല നമസ്കാരം.
ഞങ്ങളുടെ അനുമതിയില്ലാതെ ഒരു ക്യാമറയും ഫൗസിയക്ക് നൽകരുത് എന്ന് ക്യാമറാചീഫിനും തിരുവനന്തപുരം ബ്യൂറോ ചീഫിനും നിർദേശം നൽകിയത് ഓർമ്മയുണ്ടോ? ഒടുവിൽ ഗതികെട്ട് ഇ-മെയിൽ വഴി ക്യാമറ തരാൻ ആവശ്യപ്പെട്ടപ്പോൾ കേരളം മുഴുവൻ മഴപെയ്യുന്ന ദിവസം വിളിച്ചു ഇന്നത്തോടെ ഔട്ട്ഡോർ ഷൂട്ട് കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഴയത്തു നിന്ന് ഞാൻ ചെയ്ത ഒരു സ്റ്റോറിയും ഇക്കൂട്ടത്തിൽ ഉണ്ട് കേട്ടോ.
ഒരു സ്ത്രീയെന്ന നിലയിലും ഒരു ജേണലിസ്റ്റ് എന്ന നിലയിലും നിങ്ങൾ എന്റെ വാർത്തകളോടു മാത്രമല്ല കേരളത്തിലെ സ്ത്രീസമൂഹത്തോടാകമാനവും ചെയ്ത കൊടുംഅനീതിയാണിത്. ഇതേചൊല്ലി നിങ്ങൾ എന്നെ തോൽപ്പിച്ചപ്പോൾ യഥാർത്ഥത്തിൽ തോറ്റുപോയത് ഈ രോഗം എന്താണെന്ന് ഇന്നേവരെ തിരിച്ചറിയാത്ത നമ്മുടെ സിസ്റ്റവും സ്ത്രീകളുമാണ്. നിങ്ങൾ ജേണലിസം പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന ഒരു ദിവസം വരും. കാത്തിരിക്കൂ.
പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗം നമ്മുടെ സ്ത്രീകളെ എങ്ങനെ കൊലയാളികളാക്കുന്നു എന്ന വിഷയത്തിലുള്ള എന്റെ അന്വേഷണങ്ങൾ തുടരുകയാണ്. ഈ വിഷയത്തിൽ ലോകത്തെ അഞ്ചു മനോരോഗ വിദഗ്ദ്ധരുടെയും നിയമരംഗത്തെ പ്രമുഖരുടെയും ഉപദേശനിർദേശങ്ങൾ സ്വീകരിച്ചു ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. എല്ലാവർക്കും ഒരിക്കൽകൂടി പ്രത്യേകം സ്നേഹം .❤️❤️
https://www.facebook.com/share/p/15jbwC5pWHM
![]()
