ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2026-ലെ വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്ലിൽ (FCRA Amendment Bill 2026) കത്തോലിക്കാ മെത്രാൻ സമിതി (CBCI) ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. ബില്ലിലെ പുതിയ വ്യവസ്ഥകൾ സിവിൽ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പാർലമെന്റ് അംഗങ്ങൾക്ക് സി.ബി.സി.ഐ മെമ്മോറാണ്ടം സമർപ്പിച്ചു.
പ്രധാന ആശങ്കകൾ:
- ആസ്തികൾ കണ്ടുകെട്ടൽ: എഫ്.സി.ആർ.എ രജിസ്ട്രേഷൻ കാലാവധി കഴിയുകയോ, പുതുക്കാൻ അപേക്ഷിക്കാതിരിക്കുകയോ, സർക്കാർ അപേക്ഷ നിരസിക്കുകയോ ചെയ്താൽ ആ സ്ഥാപനത്തിന്റെ വിദേശ ഫണ്ടും അതുപയോഗിച്ച് നിർമ്മിച്ച ആസ്തികളും സർക്കാരിലേക്ക് കണ്ടുകെട്ടുമെന്ന പുതിയ വ്യവസ്ഥ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
- നീതിയുട ലംഘനം: സ്വത്തിനുള്ള അവകാശം സംരക്ഷിക്കുന്ന ഭരണഘടനയുടെ 300A വകുപ്പിന്റെ ലംഘനമാണിതെന്ന് മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ഒരു ജുഡീഷ്യൽ പരിശോധന പോലുമില്ലാതെ ആസ്തികൾ പിടിച്ചെടുക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
- മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും സ്വയംഭരണാധികാരത്തെയും ഈ ഭേദഗതി ബാധിക്കും. ആരാധനാലയങ്ങൾക്ക് നൽകുന്ന സംരക്ഷണം വിദ്യാഭ്യാസ-ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് ലഭിക്കാത്തത് വിവേചനപരമാണ്.
- ഭാരവാഹികളുടെ ഉത്തരവാദിത്തം: സ്ഥാപനങ്ങളിലെ പ്രധാന ഭാരവാഹികൾ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നത് വരെ അവർ കുറ്റക്കാരാണെന്ന് കരുതുന്ന രീതിയിലേക്ക് നിയമം മാറുന്നത് സന്നദ്ധ സേവന രംഗത്തേക്ക് ആളുകൾ വരുന്നത് തടയാൻ കാരണമാകും.
ആഘാതം:
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദളിത്-ആദിവാസി ക്ഷേമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളെ ഇത് പ്രതിസന്ധിയിലാക്കും. പതിറ്റാണ്ടുകളായി നിയമപരമായി പ്രവർത്തിച്ചുണ്ടാക്കിയ ആസ്തികൾ പെട്ടെന്ന് നഷ്ടപ്പെടുന്നത് പാവപ്പെട്ട ഗുണഭോക്താക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് സി.ബി.സി.ഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജെ.ടി. കൂട്ടോ അറിയിച്ചു.
ആവശ്യങ്ങൾ:
- ബില്ല് കൂടുതൽ പഠനത്തിനായി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുക.
- ഭരണപരമായ വീഴ്ചകൾക്ക് ആസ്തി പിടിച്ചെടുക്കുന്നത് പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കുക.
- പരാതികൾ പരിഹരിക്കാൻ സ്വതന്ത്ര അപ്പീൽ അതോറിറ്റി രൂപീകരിക്കുക.
- വിശ്വസനീയവും സുതാര്യവുമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുക.
![]()
