ബെംഗളൂരു: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച 102 കോടി രൂപയുടെ സ്വർണ്ണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ 127 കിലോഗ്രാം സ്വർണ്ണം ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് ശൃംഖലയുടെ പ്രധാന കണ്ണിയാണ് നടിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പിടിക്കപ്പെട്ടത് സിനിമയെ വെല്ലുന്ന രീതിയിൽ
കഴിഞ്ഞ വർഷം ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് രന്യ റാവു ആദ്യമായി ഡി.ആർ.ഐയുടെ (DRI) പിടിയിലാകുന്നത്. ദുബായിൽ നിന്ന് എത്തിയ ഇവരുടെ പക്കൽ നിന്നും 14.2 കിലോ സ്വർണ്ണമാണ് അന്ന് പിടിച്ചെടുത്തത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും സ്വർണ്ണാഭരണങ്ങളായി ധരിച്ചുമാണ് ഇവർ കടത്തിന് ശ്രമിച്ചത്. 15 ദിവസത്തിനുള്ളിൽ നാല് തവണ ദുബായ് യാത്ര നടത്തിയത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്വർണ്ണ ശേഖരം കണ്ടെത്തിയത്.
100 കോടിയുടെ കള്ളക്കടത്ത് ശൃംഖല
ഇ.ഡിയുടെ അന്വേഷണത്തിൽ 2024 മാർച്ചിനും 2025 മാർച്ചിനുമിടയിൽ 127.28 കിലോഗ്രാം സ്വർണ്ണം ഈ സംഘം കടത്തിയതായി കണ്ടെത്തി. ഇതിന് വിപണിയിൽ 102 കോടി രൂപയിലധികം വില വരും. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം പ്രാദേശിക വിപണിയിലെ ജ്വല്ലറികൾ വഴി വിറ്റഴിക്കുകയായിരുന്നു പതിവ്. ഇതിനായി ഹവാല ഇടപാടുകളും നടത്തിയിട്ടുണ്ട്. ഒരു കിലോ സ്വർണ്ണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെയാണ് നടി കമ്മീഷനായി വാങ്ങിയിരുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ
കർണാടകയിലെ മുതിർന്ന ഐ.പി.എസ് കാരൻ്റെ വളർത്തുമകളാണ് നടി എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എന്നാൽ മകളുടെ പ്രവൃത്തികളിൽ തനിക്ക് പങ്കില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ് നടി.
രന്യയെ കൂടാതെ ഇവരുടെ സഹായി തരുൺ കൊണ്ടൂരു, സ്വർണ്ണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും ഇ.ഡി കേസെടുത്തിട്ടുണ്ട്. സ്വർണ്ണക്കടത്തിന് പുറമെ 38 കോടിയുടെ ഹവാല ഇടപാടുകളും ഈ സംഘം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
![]()
