തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ പരസ്ത്രി ബന്ധ ദൃശ്യങ്ങൾ പകർത്തിയ ഭാര്യ ബിന്ദു മേനോന്റെ മൊബൈൽ ഫോൺ പേഴ്സണൽ സ്റ്റാഫ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന വാർത്തകൾക്ക് പിന്നാലെ പൊലീസിന്റെ നിഷ്‌ക്രിയത്വം ചർച്ചയാകുന്നു. 112-ൽ വിളിച്ച് സഹായം തേടിയിട്ടും പോലീസ് കയ്യും കെട്ടി നോക്കിനിന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. 2005-ലെ ഗാർഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act) നടപ്പിലാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റുന്നുണ്ടെന്ന് കാട്ടി 2009-ൽ പുറപ്പെടുവിച്ച സർക്കുലർ No.14/2009 പ്രകാരം ഇത്തരം ഘട്ടങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട നടപടികൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
112-ൽ വിളിച്ചാൽ പൊലീസ് ‘സീൻ’ വിട്ടുപോകാൻ പാടുണ്ടോ?
ഗാർഹിക പീഡനമോ അതുമായി ബന്ധപ്പെട്ട ആക്രമണങ്ങളോ നടന്നാൽ പോലീസ് കേവലം കാഴ്ചക്കാരാകരുത് എന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു:
- അവകാശങ്ങൾ അറിയിക്കണം: പരാതി ലഭിച്ചാലുടൻ ഇരയ്ക്ക് സംരക്ഷണ ഉത്തരവിനും (Protection Order), സാമ്പത്തിക സഹായത്തിനും (Monetary Relief), താമസ സൗകര്യത്തിനുമുള്ള (Residence Order) അവകാശമുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തണം.
- ഫോൺ തട്ടിയെടുക്കലും ആക്രമണവും: ഇരയ്ക്ക് ശാരീരിക പരിക്കുകൾ ഏറ്റിട്ടുണ്ടെങ്കിൽ IPC 498-A പ്രകാരം കേസെടുക്കാൻ മടിക്കരുത്.
- പ്രൊട്ടക്ഷൻ ഓഫീസറുടെ സേവനം: ഉടൻ തന്നെ പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായം ലഭ്യമാക്കാനും ഇരയെ അങ്ങോട്ട് നയിക്കാനും പൊലീസ് ബാധ്യസ്ഥരാണ്.
- നിയമസഹായം: സൗജന്യ നിയമസഹായം ലഭ്യമാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിയുടെ വിവരം നൽകണം.
ആയുധം കണ്ടുകെട്ടാൻ പോലീസിന് അധികാരമുണ്ട്
പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിക്കുന്ന സാഹചര്യത്തിൽ പ്രൊട്ടക്ഷൻ ഓഫീസർ ആവശ്യപ്പെട്ടാൽ ആയുധങ്ങൾ കണ്ടുകെട്ടാനും പൊലീസിന് നിയമപരമായ അധികാരമുണ്ട് (Rule 10(f)). അടിയന്തര സാഹചര്യങ്ങളിൽ (Emergency Cases) സ്ഥലത്തെത്തി DIR (Domestic Incident Report) തയ്യാറാക്കാൻ സഹായിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
പൊലീസിന്റെ ‘മെക്കാനിക്കൽ’ സമീപനം പാടില്ല
പരാതികൾ ലഭിക്കുമ്പോൾ അത് കേവലം ഒരു എഫ്.ഐ.ആറിൽ ഒതുക്കുന്ന രീതി നിയമത്തിന്റെ അന്തസത്തയെ തകർക്കുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ഗാർഹിക പീഡന നിയമം സിവിൽ സ്വഭാവമുള്ളതാണെങ്കിലും, സംരക്ഷണ ഉത്തരവുകൾ ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.
ഗണേഷ് കുമാർ-ബിന്ദു മേനോൻ വിഷയത്തിൽ 112-ൽ വിളിച്ച് സഹായം തേടിയപ്പോൾ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചുവെങ്കിൽ, അത് ജേക്കബ് പുന്നൂസ് ഐ.പി.എസ് ഒപ്പിട്ട ഈ സുപ്രധാന സർക്കുലറിന്റെ നഗ്നമായ ലംഘനമാണ്.
![]()
