ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്ന് കേന്ദ്ര ബജറ്റ് 2026. ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖ പദ്ധതിക്കായി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ തുകയൊന്നും വകയിരുത്തിയിട്ടില്ല. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും അമേരിക്കൻ ഉപരോധങ്ങളുടെ നിഴലിൽ ഇറാൻ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം.
മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി വിശേഷിപ്പിക്കപ്പെടുന്ന ചാബഹാർ തുറമുഖത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ തുക അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ പദ്ധതിക്ക് ഫണ്ട് നൽകാത്തത് ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണെന്ന് വിലയിരുത്തപ്പെടുന്നു. ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടം ഇറാനെതിരെ കർശന നിലപാടുകൾ സ്വീകരിക്കുന്നതും, ഉപരോധ ഭീഷണി നിലനിൽക്കുന്നതും ഇന്ത്യയെ കൂടുതൽ ജാഗ്രതയുള്ളവരാക്കുന്നു.
അടുത്തിടെ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് പകരം വെനസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാകുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാബഹാർ പദ്ധതിയിൽ നിന്നുള്ള ഈ സാമ്പത്തിക പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. റഷ്യയിലേക്കും യൂറോപ്പിലേക്കും പാകിസ്ഥാനെ ഒഴിവാക്കി ചരക്ക് നീക്കം നടത്താൻ ഇന്ത്യ കണ്ടെത്തിയ പ്രധാന വഴിയായിരുന്നു ചാബഹാർ.
എങ്കിലും, ഈ സാമ്പത്തിക വർഷം ഫണ്ട് അനുവദിക്കാത്തത് പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചതിന്റെ സൂചനയാണോ അതോ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനാണോ എന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയുടെ ഈ തീരുമാനം ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടി വരും.
![]()
