കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision – SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രക്രിയ മാനുഷിക പരിഗണനകളില്ലാത്തതാണെന്നും ഇതിന്റെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് ഇതുവരെ 77 പേർ മരണപ്പെട്ടതായും മമത ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് അയച്ച കത്തിലാണ് മമത തന്റെ പ്രതിഷേധം അറിയിച്ചത്. വോട്ടർ പട്ടിക പുതുക്കൽ എന്നത് ക്രിയാത്മകമായ ഒരു നടപടിയായിരിക്കണം. എന്നാൽ ബംഗാളിൽ ഇത് ജനങ്ങളെ വേട്ടയാടുകയാണ്. 77 മരണങ്ങൾക്ക് പുറമെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചതായും 17 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും കത്തിൽ പറയുന്നു.
യാതൊരു ആസൂത്രണവുമില്ലാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടികൾ നടപ്പിലാക്കുന്നത്. സാങ്കേതിക വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ പരിശോധനയിൽ മാനുഷികമായ കാഴ്ചപ്പാടുകൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നു. അമിതമായ ജോലിഭാരവും ഭയവും ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ തളർത്തുകയാണ്. സാധാരണക്കാരായ പൗരന്മാരെ അനാവശ്യമായി ദ്രോഹിക്കുന്ന ഈ നടപടിയിൽ നിന്നും കമ്മീഷൻ പിന്തിരിയണമെന്നും മമത ആവശ്യപ്പെട്ടു.
കമ്മീഷൻ മറുപടി നൽകില്ലെന്ന് തനിക്കറിയാമെന്നും എങ്കിലും വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ കടമയാണെന്നും കത്തിൽ മമത കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
![]()
