തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്.

പ്ലാനിംഗ് ബോർഡിന്റെ ‘പ്ലാൻ സ്പേസ്’ രേഖകൾ പ്രകാരം, സാമ്പത്തിക വർഷം ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴും 6637 കോടി രൂപ ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ പകുതി പോലും ധനമന്ത്രി നൽകാനുള്ള സാധ്യതയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാധാരണയായി തെരഞ്ഞെടുപ്പ് വർഷങ്ങളിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ട സാഹചര്യത്തിലാണ് ഈ ഫണ്ട് തടഞ്ഞുവെക്കൽ. ‘പ്ലാൻ ബി’ എന്ന പേരിൽ ബജറ്റ് വിഹിതത്തിൽ 50% വെട്ടിക്കുറവ് വരുത്താനുള്ള നീക്കമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു. ബാലഗോപാലിൻ്റെ ഈ നടപടി തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
![]()
