ന്യൂഡൽഹി : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നൽകി എൻഡിഎ അധികാരം നിലനിർത്തിയതിന്റെ കാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഏറെ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഫലം വന്നപ്പോൾ എൻഡിഎക്ക് വ്യക്തമായ മേൽക്കൈ നേടാനായി. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ എൻഡിഎയുടെ കൃത്യമായ രാഷ്ട്രീയ-സാമൂഹിക തന്ത്രങ്ങളാണ് എന്നാണ് വിലയിരുത്തൽ.
‘കൈയിലുള്ള പണം’ എന്ന തന്ത്രം
എൻഡിഎയുടെ ₹10,000 രൂപയുടെ നേരിട്ടുള്ള പണക്കൈമാറ്റ പദ്ധതി (Cash Transfer Scheme) പ്രതിപക്ഷത്തിന്റെ സാധ്യതകളെ സാരമായി ബാധിക്കുമെന്ന് മഹാസഖ്യം തിരിച്ചറിഞ്ഞിരുന്നു. ഇതിനെ നേരിടാൻ, തങ്ങൾ അധികാരത്തിലെത്തിയാൽ ജനുവരിയിൽ വനിതകളുടെ അക്കൗണ്ടുകളിൽ ₹30,000 രൂപ നിക്ഷേപിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചു. എന്നാൽ സ്ത്രീകൾ തേജസ്വിയെക്കാൾ വിശ്വസിച്ചത് നിതീഷിനെയാണ്. കിട്ടുമെന്ന് ഉറപ്പില്ലാത്ത വലിയ വാഗ്ദാനങ്ങളേക്കാൾ, ഇപ്പോൾ കൈയിലുള്ള പണമാണ് കൂടുതൽ ആകർഷകമായത്. ഈ പദ്ധതി എൻഡിഎയ്ക്ക് നിർണായകമായ സ്ത്രീ വോട്ടുകൾ നേടിക്കൊടുക്കാൻ സഹായിച്ചു.
ജാതി സമവാക്യത്തിലെ എൻഡിഎയുടെ വിജയം
2020 നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച പിഴവുകളിൽ നിന്ന് പാഠം പഠിച്ച എൻഡിഎ, ഇത്തവണ കൂടുതൽ മികച്ച ജാതി സമവാക്യ തന്ത്രമാണ് നടപ്പിലാക്കിയത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയെ (എൽജെപി)യും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മഞ്ചിനെയും (ആർഎൽഎം) ഫലപ്രദമായി സഖ്യത്തിൽ ഉൾപ്പെടുത്താൻ എൻഡിഎക്ക് കഴിഞ്ഞു. 2020 തിരഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും ചേർന്ന് 7% വോട്ടുകൾ നേടിയിരുന്നു. മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മഹാസഖ്യത്തിലേക്ക് പോയെങ്കിലും, ചിരാഗും ഉപേന്ദ്രയും ചേർന്ന് ഉണ്ടാക്കിയ വർധനവ് ഈ നഷ്ടം നികത്തി.
ബിജെപിയും ജെഡി(യു)വും തമ്മിലും, ജെഡി(യു)വും എൽജെപി, ആർഎൽഎം പാർട്ടികൾ തമ്മിലുമുള്ള ‘വിശ്വാസക്കുറവിനെ’ക്കുറിച്ചുള്ള സംശയങ്ങൾ 2020 തിരഞ്ഞെടുപ്പിന് ശേഷം ഉയർന്നിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ആ സംശയങ്ങളെല്ലാം വെറും ഊഹാപോഹങ്ങളായിരുന്നുവെന്ന് വ്യക്തമായി. വിഐപിയും ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടിയും (ഐഐപി) മഹാസഖ്യത്തിൽ എത്തിയിട്ടും, എൻഡിഎയുടെ ജാതി കണക്കുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. ഇതെല്ലാം ആർജെഡി-കോൺഗ്രസ് സഖ്യത്തിന് കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കി.
![]()
