തിരുവനന്തപുരം: താൻ അധികാരത്തിലിരിക്കെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് അനുമതി നൽകിയതിൽ ധാർമികമായ വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രവീൺ പ്രകാശ് പരസ്യമായി മാപ്പുചോദിച്ചു. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആന്ധ്രാപ്രദേശ് കേഡറിലെ പ്രകാശ്, ഐ.പി.എസ്. ഓഫീസർ എ.ബി. വെങ്കിടേശ്വര റാവുവിനോടും ഐ.ആർ.എസ്. ഓഫീസർ ജസ്തി കൃഷ്ണ കിഷോറിനോടുമാണ് ക്ഷമ ചോദിച്ചത്.
ധാർമികതയുടെ മാനദണ്ഡം പാലിച്ചില്ല
തന്റെ നടപടിക്രമങ്ങളിലെ പിഴവാണ് ഈ ഖേദപ്രകടനത്തിന് കാരണമായതെന്ന് പ്രവീൺ പ്രകാശ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. “സർവീസ് ചട്ടപ്രകാരം സാങ്കേതികമായി ശരിയായിരുന്നെങ്കിൽ പോലും, ധാർമികതയുടെയും നൈതികതയുടെയും മാനദണ്ഡങ്ങൾ വെച്ച് പരിശോധിച്ചപ്പോൾ ഇരുവർക്കുമെതിരായ നടപടി തെറ്റായിരുന്നു. ഈ വിഷയങ്ങളിൽ ഞാൻ ധാർമികതയുടെ കണ്ണട വച്ചില്ല. അത് എൻ്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്,” അദ്ദേഹം പറഞ്ഞു.
താൻ സ്വയം വിരമിച്ച ശേഷം സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങളും ആത്മപരിശോധനയുമാണ് പഴയ നടപടികളിലെ തെറ്റുകൾ തിരിച്ചറിയാൻ കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ പ്രവൃത്തികൾ മൂലം ദുരിതമനുഭവിച്ച ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം തിരികെ നൽകാൻ കഴിയില്ലെങ്കിലും, ഈ മാപ്പ് പറച്ചിൽ തനിക്ക് ആശ്വാസം നൽകുമെന്നും പ്രവീൺ പ്രകാശ് കൂട്ടിച്ചേർത്തു.
ആന്ധ്രയിൽ മുൻ ഉദ്യോഗസ്ഥൻ തൻ്റെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുമ്പോൾ, കേരളത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ അഴിമതി ആരോപണം ഉന്നയിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രശാന്ത് എൻ. ഇപ്പോഴും സസ്പെൻഷൻ കുരുക്കിലാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ തന്നെ പരാതിക്കാരനെതിരായ തുടർനടപടികൾക്ക് അനുമതി നൽകുകയും, പകപോക്കലിനായി രഹസ്യ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ തേടുന്നുവെന്നുമുള്ള വാർത്തകൾ സംസ്ഥാന ഭരണതലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
![]()
