തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വിനയൻ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം.
”ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?” എന്ന ചോദ്യത്തോടെയാണ് വിനയൻ തൻ്റെ വിമർശനം ആരംഭിക്കുന്നത്.
2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തൻ്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം പുറത്തുവിട്ടത് താനോ നിർമ്മാതാവോ അല്ലെന്നും, സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണെന്നും വിനയൻ ചൂണ്ടിക്കാട്ടി.
അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.
”സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല” എന്നും പറഞ്ഞുകൊണ്ടാണ് സംവിധായകൻ വിനയൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. മന്ത്രിയുടെ വാദങ്ങൾക്കെതിരെ ജൂറി അംഗങ്ങളുടെ വോയിസ് ക്ലിപ്പുകൾ അടക്കം ഉന്നയിച്ചുള്ള വിനയൻ്റെ പ്രതികരണം സിനിമാ-രാഷ്ട്രീയ ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
![]()
