തിരുവനന്തപുരം: ആർ എസ് പി കുത്തകയാക്കി വെച്ചിരുന്ന ആര്യനാട് മണ്ഡലത്തിലേക്ക് 1991 ൽ ജി. കാർത്തികേയൻ (ജി.കെ) എത്തുമ്പോൾ കോൺഗ്രസിന് വിജയപ്രതീക്ഷ ഒന്നുമില്ലായിരുന്നു. 1991 മുതൽ 2015 മാർച്ച് 7 വരെ ജി.കെയെ ആ മണ്ഡലം കൈ വിട്ടില്ല. പാർട്ടി ഏൽപിച്ച ദൗത്യം ഒരു പരിഭവവും കൂടാതെ ഏറ്റെടുത്ത ജി.കെയുടെ പുത്രൻ കെ.എസ്. ശബരീനാഥൻ അതേ വെല്ലുവിളി ഇന്ന് കോൺഗ്രസിന് വേണ്ടി ഏറ്റെടുക്കുന്നു. ഇതിനെയാണ് പാർട്ടിക്കുറ് എന്നും ഒപ്പം പെഡിഗ്രി എന്നും പറയുന്നത്.
ശരിയായ ഒരു തീരുമാനമെടുക്കാൻ നമ്മളെല്ലാം ഒട്ടേറെ ആലോചിക്കാറുണ്ട്. അപ്പോൾ ഒരു തീരുമാനത്തിന് വഴങ്ങാൻ എത്രയേറെ സമയം ആലോചിക്കണം? ഏത് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും എം.എൽ.എ ആയിരുന്ന ഒരാളോട് കോർപ്പറേഷൻ സീറ്റിൽ മത്സരിക്കാമോ എന്ന് ചോദിക്കുമ്പോൾ നെറ്റി ചുളിക്കുകയാണ് പതിവ്. ആ പതിവ് രീതികളെ എല്ലാം തെറ്റിച്ചിരിക്കുകയാണ് കെ.എസ് ശബരീനാഥൻ.
കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ പതിവിന് വിപരീതമായി, താൻ വഹിച്ച പദവികൾ നോക്കാതെ പൂർണ്ണ സമ്മതത്തോടെ, മേയർ സ്ഥാനാർത്ഥിയാവാൻ കാണിച്ച രാഷ്ട്രീയ പക്വതയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ എന്നേ പറയേണ്ടൂ.
തിരുവനന്തപുരമെന്ന നഗരത്തെ മുന്നോട്ട് നയിക്കാനും വികസനത്തിൻ്റെ അശ്വമേധം നടത്താനും ദീർഘവീക്ഷണത്തോട് കൂടിയ കാഴ്ച്ചപ്പാട് അത്യാവശ്യമാണ്. അത് പുതിയ കാലത്തിൻ്റെ കൂടി ചുവരെഴുത്തുകൾ വായിക്കാൻ കഴിയുന്ന ശബരിക്കാവും എന്നതിൽ ഒരു സംശയവും വേണ്ട. തലസ്ഥാനത്തെ തലയെടുപ്പുള്ളതും മികവുറ്റതുമായ സി.ഇ.ടിയിൽ (CET) നിന്നും എൻജിനിയറിംഗ് ബിരുദവും ഇതിന് പുറമേ എം.ബി.എ യും നേടിയ ശബരീനാഥൻ രാജ്യത്തിൻ്റെ അഭിമാന വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ ജോലി ചെയ്യുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുന്നത്.
ഒരു ടെക്നോക്രാറ്റിൻ്റെ ദീർഘവീക്ഷണവും കർമ്മ കുശലതയും നിശ്ചയദാർഡ്യവും രാഷ്ട്രീയക്കാരനിലേക്ക് ബുദ്ധിപരമായി സന്നിവേശിപ്പിച്ചാണ് അദ്ദേഹം നിലവിലെ പോരിന് കച്ചമുറുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ കാലയളവിൽ തൻ്റെ അറിവിനെ നിയമബിരുദത്തിലൂടെ തേച്ച് മിനുക്കിയ ശബരിയെ തിരുവനന്തപുരത്തിൻ്റെ മേയർ പദവി സന്തോഷത്തോടെ ഏൽപ്പിച്ചു കൊടുക്കാം.
ജെൻ സിയും ആൽഫയും ബീറ്റയും കളം നിറയുന്ന പുതിയ കാലത്ത് പഴയ തലമുറയെ കൂടി ചേർത്ത് പിടിച്ച് അവർക്കിടയിൽ ഒരു പാലമായി വർത്തിച്ച് നഗരവികസനം എങ്ങനെ വേണമെന്ന തികഞ്ഞ ബോധ്യത്തോടെ പ്രവർത്തിക്കാൻ ശബരിക്കാവുമെന്നതിൽ ഒരു തർക്കവും വേണ്ട. ആര്യനാട് മണ്ഡലത്തിലെ വിജയം പോലെ എന്നും രാഷ്ട്രീയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒട്ടും മടി കാണിക്കാതിരുന്ന ജി. കാർത്തികേയൻ എന്ന തലപ്പൊക്കമുള്ള നേതാവിൻ്റെ മകൻ ശബരി ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.
![]()
