തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് ‘ഇഷ്ടാനുസാരദാനം’ (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം കൂടി അധികമായി അനുവദിച്ചത്. ധനവകുപ്പിൽ നിന്ന് പണം അനുവദിച്ച് ഇന്നലെയാണ് ഉത്തരവിറങ്ങിയത്. ഇതോടെ ഗവർണറുടെ ഈ ഇനത്തിലുള്ള ചെലവ് 50 ലക്ഷം രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷം ഈ ശീർഷകത്തിൽ 16.25 ലക്ഷം രൂപ മാത്രമായിരുന്നു ചെലവ്. നിലവിലെ വർധനവ് 3 ഇരട്ടിയിലധികമാണ്.
എന്ത് കാര്യത്തിനാണ് ഇത്രയും വലിയ അധിക തുക അനുവദിച്ചതെന്ന വിശദീകരണം സർക്കാരോ ഗവർണറോ ഇതുവരെ നൽകിയിട്ടില്ല. രാജ്ഭവൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി ആഗസ്ത് 18-ന് പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം രാജ്ഭവൻ്റെ ചെലവുകൾക്കായി 13.94 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെയാണ് ഈ അധിക ഫണ്ട് അനുവദിച്ചത്. അധിക ഫണ്ട് അനുവദിക്കുന്നതോടെ രാജ്ഭവൻ്റെ ഈ സാമ്പത്തിക വർഷത്തെ മൊത്തം ചെലവുകൾ കുത്തനെ ഉയരും.
![]()
